29 November 2017

നീല

ഇന്നലെ
ഞാൻ കണ്ട സ്വപ്നങ്ങൾക്കൊക്കെ
നിന്റെ കണ്ണിലെ
തിളക്കമുണ്ടായിരുന്നു.

ചുവന്ന വെയിലിൽ
അരിച്ചിറങ്ങിയ തുമ്പികൾക്കെല്ലാം
നിന്റെ ചിരിയുടെ
തെളിച്ചമുണ്ടായിരുന്നു.

ഇന്നലെ
എന്റെ ജനാലയ്ക്കപ്പുറത്ത്
വിരിഞ്ഞ കാട്ടുപൂക്കൾക്ക്
ചുണ്ടിൻ മുകളിലെ നിന്റെ
വിയർപ്പിന്റെ മണമായിരുന്നു

സന്ധ്യയ്ക്ക് ചാറിപ്പറന്ന
മഴത്തുള്ളികൾക്ക്
മെല്ലിച്ച നിന്റെ വിരലുകളുടെ
തണുപ്പായിരുന്നു

ഇന്നലെ
വിളറിയ രാത്രിയിലെ
നക്ഷത്ര മുല്ലകൾക്ക്
നിന്റെ പരിഭവങ്ങളുടെ
വിറയലായിരുന്നു

പാതിരാക്കാറ്റിന്
പാതി മൂളാനുള്ളത്
നിന്റെ ഗദ്ഗദങ്ങളുടെ
ശീലായിരുന്നു

എന്തോ ....
ഇന്നലെ
ഞാൻ കണ്ട സ്വപ്നങ്ങൾക്കൊക്കെ
നിന്റെ കണ്ണിലെ
തിളക്കമുണ്ടായിരുന്നു.
വര: കരോത്ത്

15 October 2015

നഗരവാസി

നിന്റെ കണ്ണുകൾക്കിതെന്തു പറ്റി ....?
നിറയെ തിമിരത്തിന്റെ വലക്കണ്ണികൾ

അവൻ ചിരിച്ചു:
" തുറന്ന കണ്ണുമായി ജീവിക്കുന്നതിന്
നീ തരുന്ന ശമ്പളം,
നിന്റെ സുഖങ്ങൾക്കായി നീ ഉയർത്തുന്ന
ഹോമാഗ്നിയിലെ കറുത്ത തേളുകൾ

തീർന്നില്ല!
കൈകളിൽ ചലം പൊട്ടിയ
ഈ വ്രണങ്ങൾ - നീ -
എനിക്കായി നിന്റെ ജാലകപ്പടിയിൽ
വെച്ചു നീട്ടിയ പൂക്കുടങ്ങളിലെ
നുരയുന്ന വിഷ ദ്രാവകം
കോരി കുടിച്ചപ്പോൾ

കണ്ടില്ലേ
ഇലകൾക്കടിയിലെ നനുത്ത തണുപ്പ്
തിരഞ്ഞിട്ടു കാണാതെ എന്റെ
ചിറകുകൾ കരിഞ്ഞിരിക്കുന്നു,
തല കനത്തിരിക്കുന്നു
കുയിലിന്റെ പാട്ടും ചീവീടിന്റെ താളവും
കേൾക്കാത്ത ചെവികൾ
മരിച്ചിരിക്കുന്നു.

ഇവിടുത്തെ കുട്ടികൾക്കിതെന്ത് പറ്റി
ടാബിൽ നിന്ന് കണ്ണെടുക്കാത്ത,
ഞങ്ങളെ കല്ലെടുപ്പിക്കാത്ത
ബാല്യങ്ങൾ

വാലിൽ നൂല് കെട്ടി പറപ്പിക്കാത്ത
വേനലവധികൾ "

ജ്ഞാനപ്പകർച്ചയിൽ ഞാനൂറി ചിരിച്ചു എനിക്കെല്ലാം മനസ്സിലായി
തുമ്പീ -
അസുഖം നിന്റെ മനസ്സിനാണ്
ഈ നഗരം നിനക്കുള്ളതല്ല
കാതങ്ങൾ വടക്ക്
ന്റെ ഗ്രാമമുണ്ട്. നീ
അങ്ങോട്ട് പോവുക. അവിടെ
കുയിലിന്റെ പാട്ടും, തുമ്പക്കുടത്തിലെ
മധുവും, ചിങ്ങ നിലാവിന്റെ കുളിരുമുണ്ട്
അതാണ് നിന്റെ മരുന്ന്
ഈ നഗരം നിനക്കുള്ളതല്ല.

അവൻ വീണ്ടും ചിരിച്ചു

"സുഹൃത്തേ, നിന്റെ മനസ്സിലെ
തുമ്പപ്പൂക്കൾ
നാട്ടിലെന്നേ മരിച്ചിരിക്കുന്നു
നിന്റെ ഗ്രാമം
എന്നേ വളർന്നിരിക്കുന്നു"

23 September 2015

അറബി കച്ചവടം

ഇളം നീല
പതുപതുപ്പുള്ള കമ്പിളി പുതപ്പിനു താഴെ
അവളുടെ,
അടക്കിപിടിച്ച തൃഷ്ണയുടെ
അശാന്തി,
അവനോരോ വട്ടം മാന്തിയെടുത്തപ്പോഴും കമ്പോള നിലങ്ങളിൽ
അവന്റെ ചെമ്പു കാശിന്റെ  തൂക്കം
കൂടുകയായിരുന്നു

ആ മടിശീല കിലുക്കത്തിൽ
കറങ്ങുന്ന അംബരചുംബികളിലും
നീന്തുന്ന മണി സൗധങ്ങളിലും,
തനിക്ക് സ്വന്തമായില്ലാത്ത
സ്ഖലനങ്ങളിൽ പൂത്തുലഞ്ഞ്,
പുറത്തെ കൊടും ചൂടിലും
അഹങ്കാരത്തിന്റെ
ശീതീകരിച്ച മുറികളിൽ
അവൻ
അവളുടെ ആർത്തവ വിരാമം
ആഘോഷിക്കുകയായിരുന്നു.

19 January 2015

കണ്ടെത്തൽ

മയക്കത്തിൽ....,

തൊട്ടു തലോടുന്ന ജ്വര നാമ്പുകൾക്ക്...

ക്ലാവു പിടിച്ച ചെമ്പുരുളിയുടെ
തീക്ഷ്ണ ഗന്ധവും പുളിപ്പുമുണ്ടെന്ന
തിരിച്ചറിവിനെ്റ ഞെട്ടിയുണരലാണ്...

എനെ്റ ഉള്ളിലെ കാല്പനികതയുടെ പാപ്പരത്തെ
കുറിച്ചെന്നോട് പറഞ്ഞത്..

പനിച്ചൂടിനെ്റ വിയർപ്പിൽ...
ആ തിരിച്ചറിവൊരാശ്വാസമായി....

17 January 2015

പരിഭവം

സന്ധ്യകളിൽ
പ്രഭാതം കനവു കണ്ടിരുന്നും....

പുലരിയിൽ
സന്ധ്യയാവാൻ കൊതിച്ചും...

പകലുകളും ഇരവുകളും
എന്നോട് പിണങ്ങിയിരിക്കുന്നു...

09 April 2012

ആരോപണം

 കൊന്നയിലാദ്യ മണി പൂത്താലറിയാം
ഒരു വിഷുവുണ്ടിനി...
കമ്പിത്തിരി തിളക്കം കണ്ണില്‍ പുളിപ്പിച്ച് 
അതിന്‍ ഗന്ധം ഉള്ളില്‍ നിറച്ച്
കൈനീട്ടം 
പിന്നെയുമെണ്ണി.. ഇത് നിനക്കെനിക്കെന്നു കണ്ട്


ഇടവപ്പാതി പെയ്തു തോര്‍ന്നൊരു രാവിലെ 
മരച്ചോട്ടില്‍ 
അമാവാസി രാത്രി പൊട്ടി വീണാകാശം പോലെ 
കൊന്ന പൂങ്കുലകള്‍ 


കാലത്തിന്‍ കണക്ക് മറന്നു പോയ 
മരം നാണിച്ചു തല താഴ്ത്തുന്നു 
ഇത് 
തെറ്റ് നിന്റെതെന്നു ചൂണ്ടി 
ഞാന്‍ നടന്നകന്നു. ...


19 March 2012

ഒരു കവിത ജനിക്കുന്നു  


എന്തെങ്കിലുമൊന്നു ഇക്കുറി....
ഇക്കുറി അവധിക്കു എന്തെങ്കിലുമൊന്നു
എഴുതണമെന്നു നിനച്ച് ഉറപ്പിച്ചാണ് 
കരിപ്പൂരില്‍ പറന്നിറങ്ങിയത് 
പകിട്ട് ചെറുകഥക്കാനെന്കിലും കവിതയോടാനെനിക്ക് കൂറ് 
നിലാവിന്റെ തണുപ്പിനെ കുറിച്ചൊന്നു...
നനുത്ത രാത്രികളില്‍ മാന്തോപ്പില്‍ 
അതുണ്ടാക്കുന്ന വിചിത്ര 'കൊലഷുകളെ' കുറിച്ച് 
കുട്ടിച്ചാത്തന്‍ കാവുകളില്‍ അപ്പോഴുയരുന്ന 
തുടി കൊട്ടിനെ കുറിച്ച് 
പേനയില്‍ മഷി നിറയ്ക്കണം ...ചട്ട 
പുസ്തകമെടുത്തു വെക്കണം 
പൊടി പിടിച്ചു കിടക്കുന്ന എഴുത്ത് 
മേശ വൃത്തിയാക്കണം 
ഒരു കൂജയില്‍ വെള്ളവും അതിന്‍ 
പുറത്തൊരു മൊന്തയും വേണം 
മേശക്കു മുന്നിലെ ജനല്‍ തുറന്നിട്ടാല്‍ 
ഒരു ചീന്തു തണുത്ത കാറ്റ് ഉള്ളില്‍ കയറും. 
ഇത്രയും മതി തയ്യാറെടുപ്പുകള്‍ ... ഇനി 
എഴുതി തുടങ്ങണം 
" നോക്കെന്ന് എന്റെ ലാപ്ടോപ്പില്‍ 
കേസ്പെരെസ്കി അപ്പ്‌ടെറ്റവുന്നില്ല"
നല്ല പാതിയുടെ ആദ്യ പരിഭവം 
ഇനി അവളുടെ ലാപ്ടോപ്പ് തുറക്കണം 
ആ സാധനം അപ്ടെട്ടവാത്തത് എന്താണെന്ന് നോക്കണം 
ഒടുവില്‍ 
ഓട്ടോ അപ്ഡേറ്റ് ഓണ്‍ ആക്കി വെക്കാന്‍ അവളെ 
ഓര്‍മപ്പെടുത്തണം 
ഇനി 
ആദ്യ വരിയാവാം
"ഞാന്‍ പപ്പേനെ വരച്ചത് കണ്ടോ...?"
അതൊന്നു വാങ്ങി നോക്കണം 
നന്നായിട്ടുണ്ട് ... പക്ഷെ 
പപ്പേന്റെ തലേലെന്താടീ ഒരു കാക്കകൂട്..?
"ഓ ഈ പപ്പേന്റെ ഒരു കാര്യം !!
നേവി തൊപ്പിയാ അത്"
ഓഹോ...
എന്നാലത് ഇങ്ങനെ വരച്ചാലൊന്നുകൂടി നന്നാവു-
മെന്നവള്‍ക്ക് കാണിച്ചു കൊടുക്കണം 
ഇനി
എഴുതാനല്ല സമയം 
ഭക്ഷണം കഴിക്കണം ... ഈ ഗ്രാമത്തിലെല്ലാം 
നേരത്തെയാക്കണം.
രാത്രി 
ചൈനീസ് ടേബിള്‍ ലാമ്പിന്റെ 
കൊച്ചു വൃത്തത്തില്‍ പുസ്തകം തുറന്നപ്പോള്‍........
"രാവിലെ നേരത്തെ ഉണര്‍ണതാ...
എനിക്കുറങ്ങണം..." എന്നായി പരിഭവം 
പിറ്റേന്ന് 
ബൈക്കിന്റെ ഇന്‍ഷുറന്‍സ് അടയ്ക്കണം, അതിന്റെ 
എഞ്ചിന്‍ ഒന്ന് സ്മൂതാക്കിയെടുക്കണം
വാട്ടര്‍ ടാങ്ക് ഒന്ന് കഴുകി എടുക്കണം, കുലച്ച 
വാഴയ്ക്കൊരു കുത്ത് കൊടുക്കണം,
ഒരു നീണ്ട വടിയില്‍ ചൂല് കെട്ടി മാറാലയടിക്കണം 
അതിനിടയില്‍ 
"സുനി ഏട്ടാ ...മ്മളെ റോഡിന്റെ ഒരു പ്രശ്നവുണ്ട് 
വയിന്നേരം പാല്യാട്ടെ കോലായില്‍ ജനറല്‍ ബോഡി"
സന്ധ്യക്ക്‌ 
മടപ്പള്ളി പോകണം കൊച്ചു 
പീടിക സൌഹൃദങ്ങള്‍ പുതുക്കണം 


"പപ്പാ നമുക്ക് പറമ്പില്‍ ഒരു ആമ്പല്‍കുളം വേണം"
"നോക്കുന്ന് ഈ അയലൊന്നു ടൈറ്റാക്കി കെട്ടണം"
"വേസ്റ്റ് ഇടാന്‍ ഒരു കമ്പോസ്റ്റ് കുഴി വേണം"
"വടകര പോന്നെങ്കില്‍ എന്റെ മരുന്നൊന്നു വാങ്ങണം"


കൊത്തി കിളച്ചു വെള്ളരിയും വെണ്ടയും നടണം
രാവിലെ കളിയ്ക്കാന്‍ പുല്ലു ചെത്തി 
ബാറ്റ്മിന്ടന്‍ കോര്‍ട്ട് ഉണ്ടാക്കണം 
ചെറിയേരി തിറ കാണാന്‍ പോണം 


കരണ്ട് ബില്ലടക്കണം, പറമ്പിലെ പുളി പറിക്കണം 
മാളുന്റെ സ്കൂളില്‍ പീട്ടീയെ മീറ്റിംഗില്‍ പങ്കെടുക്കണം 
മാസത്തെ ക്വാട്ട നല്‍കി ഗ്യാങ്ങിനെ സല്ക്കരിക്കണം 
'റാവീസില്‍' ന്യൂ ഇയര്‍ ആഘോഷിക്കണം 
പെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ 
ബാങ്കില്‍ ലൈവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം 


രണ്ടു ലൈഫ് പോളിസി എങ്കിലും എടുക്കണം
രാത്രി മുടങ്ങാതെ പവര്‍ക്കട്ട് കാണണം 


അതിനിടയില്‍ 
എല്ലാം ഒന്നൊതുക്കി എഴുതാനിരുന്നപ്പോള്‍ ...
ബീപ് ബീപ് 
ഫോണില്‍ ചിലപ്പ്‌
യു ഹാവ് ഗോട്ടെ മെയില്‍ 
അടുത്ത പ്രൊജക്റ്റ്‌. ഹിയര്‍ ഈസ്‌ യുവര്‍ ടിക്കറ്റ്‌


എഴുതാം ഇനി അടുത്ത വരവിന്
സാരമില്ല 
പേനയിലെ ഉണങ്ങിയ മഷി കഴുകി കളഞ്ഞു 
വീണ്ടും നിറക്കാം...
അവധികള്‍ ഇനിയുമുണ്ടല്ലോ....
നിലാവുമുണ്ടാവുമാപ്പോള്‍ 


കവിതയ്ക്ക് സമയമായിട്ടില്ല...